പേജുകള്‍‌

2010, ജൂലൈ 25, ഞായറാഴ്‌ച

ഡയറിക്കുറിപ്പിലെ കണ്ണീര്‍ചാലുകള്‍


             ഡയറിക്കുറിപ്പിലെ കണ്ണീര്‍ചാലുകള്‍ ( അനുഭവ വിവരണം )


വിധി എതെല്ലാം തരത്തിലാണ് 'മനുഷ്യരെ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കുന്നത്. 
അല്ലെങ്കില്‍ മനുഷ്യര്‍ ഏതൊക്കെ മേഖലകളിലാണ്' വിധിയെ പരീക്ഷിക്കുന്നത്'...
ഓരോ അനുഭവവും കൊണ്ടു ചെന്നെത്തിക്കുന്നത് ഉത്തരം ​കിട്ടാത്ത കുറേ ചോദ്യങ്ങളിലേക്കാണ്'
ലേബര്‍ ചെക്കിങ്ങില്‍ പെട്ട് ജയിലിലായ നാലഞ്ചു പാവപ്പെട്ട ചെറുപ്പക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടിയായിരുന്നു സലാല പട്ടണത്തിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യൂന്ന അര്‍സാത്ത് സെന്‍ട്രല്‍ ജയിലില്‍ ഞാനെത്തിയത്. 
കൂടെ ലേബര്‍ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഏര്‍പ്പെടുത്തിയ ഒരു പോലീസ് കോണ്‍സ്റ്റബിളുമുണ്ടായിരുന്നു. സാധാരണ ജയില്‍ സന്ദര്‍ശകര്‍ക്കുള്ള ഔപചാരികതകള്‍ ഒഴിവാക്കി ജയില്‍ അസിസ്റ്റന്റിന്റെ ഓഫീസ് മുറിയില്‍ കൂടിക്കാഴ്ചകള്‍ക്കുള്ള അവസരമൊരുക്കിയത് വലിയ ആശ്വാസമായി.    
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടും അന്യ രാജ്യത്തിന്റെ നിയമ വ്യവസ്ഥകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടും സംഭവിച്ചുപോയ തെറ്റുകള്‍ക്ക് നിയമത്തിന്റെ പിടിയില്‍ അകപ്പെട്ടുപോയ നിസ്സഹായരായ ആ ചെറുപ്പക്കാരുടെ കണ്ണീരില്‍ കുതിര്‍ന്ന തേങ്ങലുകള്‍ക്ക് മൌനം മാറാല കെട്ടിയ ആ അന്തരീക്ഷത്തില്‍ ആയിരം അര്‍ത്ഥങ്ങളായിരുന്നു. 
വിവരങ്ങെല്ലാം  ശേഖരിച്ചതിനു ശേഷം എത്രയും വേഗം അവരെ പുറത്തിറക്കാനോ അല്ലെങ്കില്‍ നാട്ടിലെത്തിക്കുവാനോ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന സാന്ത്വന വാക്കുകളുടെ തണലില്‍ തൊഴുകയ്യോടെ മൌനമായി മറുപടി പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും തടവറയിലേക്കു തിരിച്ചു പോയി.
 മാന്യനും മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കുന്ന വ്യക്തിയുമായ ജയില്‍ ഓഫീസറുടെ ഹൃദ്യമായ പെരുമാറ്റം നോവുകളുറങ്ങുന്ന എന്റെ മനസ്സിനും ഒരു സാന്ത്വനമായിരുന്നു. പരുഷമായ വാക്കുകളും ധാഷ്ട്യവും അഹന്തയും മുഖമുദ്രയാക്കിയ നമ്മുടെ നാട്ടിലെ പോലീസ് സേനയിലും ഉണ്ടാകുമായിരിക്കും ഇത്തരം ശുദ്ധഹൃദയരായ ഉദ്യോഗസ്ഥര്‍ .
സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഖാവയും (അറബികള്‍ സ്ഥിരം കഴിക്കുന്ന കട്ടന്‍കാപ്പിപോലൊരു പാനീയം )ഈത്തപ്പഴവും കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്' നല്ലവനായ ആ ഓഫീസര്‍ മാസങ്ങളായി വനിതാസെല്ലില്‍ കിടക്കുന്ന റോസമ്മയുടെ കാര്യം അവതരിപ്പിച്ചത്. എമ്പസ്സി ഇടപെടുകയാണെങ്കില്‍ റോസമ്മയെ എളുപ്പം രക്ഷപ്പെടുത്തുവാന്‍  കഴിയുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരുടെ കേസിനെ കുറിച്ച് അന്വേഷിക്കുകയും അവരെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
 ഉടനെ ഫോണില്‍ നിര്‍ദ്ദേശം പോയി .  
നിമിഷങ്ങള്‍ക്കകം  ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ അകമ്പടിയോടെ സാമാന്യം തടിയുള്ള വെളുത്ത് പ്രൌഢയായ റോസമ്മ ഒഫീസറുടെ മുറിയിലെത്തി.
 വൃത്തിയായി വസ്ത്രം ധരിച്ചാല്‍ ഉന്നത കുലജാതയായ ഒരുദ്യോഗസ്ഥയാണെന്നേ ആരും പറയൂ. ഓഫീസറുടെ മുമ്പില്‍ വരുന്നതിന്റെ ഭവ്യതയാണെന്നു തോന്നുന്നു ഷാളു കൊണ്ട് തല മറച്ചിരുന്നു. കുഴിഞ്ഞ കണ്‍തടങ്ങള്‍ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകള്‍ക്ക് ദൈന്യഭാവം.
 നിര്‍വ്വികാരയായ് ഒന്നുമുരിയാടാതെ തികഞ്ഞ കുറ്റബോധത്തോടെ തലകുനിച്ചു നിന്ന റോസമ്മയ്ക്ക് ഓഫീസര്‍ എന്നെ പരിചയപ്പെടുത്തി.  
റോസമ്മ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.
 ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഏതാനും വാക്കുകളിലായിരുന്നു മറുപടി.
റോസമ്മയുടെ ബന്ധുക്കളാരെങ്കിലും ഇവിടെയുണ്ടോ..?
ഇല്ല...
നാട്ടുകാരാരെങ്കിലും ..?
അറിയില്ല....
വീട്ടില്‍ വിവരം അറിയുമോ....?
ഇല്ല....എന്നെ ഇതിനകത്തുനിന്നും എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെടുത്തണം സാര്‍ ...
കണ്ണുകള്‍ നിറഞ്ഞൊഴുകി ...ചുണ്ടുകള്‍ വിതുമ്പി.... ശബ്ദമിടറി.... 
ഒരു സീന്‍ ഒഴിവാക്കാന്‍ വേണ്ടി കൂടുതലൊന്നും ചോദിക്കാതെ റോസമ്മയുടെ കേസ് ഫയലിന്റെ നമ്പര്‍ ശേഖരിച്ച് ഓഫീസറോട് യാത്ര പറഞ്ഞ് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ സബിന്‍സ്പെക്റ്ററെ കണ്ടു വിവരങ്ങള്‍ പറഞ്ഞു ഫയല്‍ നമ്പര്‍ ഏല്‍പിച്ചപ്പോള്‍ അല്‍പനേരത്തെ തിരച്ചിലിനു ശേഷം റജിസ്റ്ററില്‍ നോക്കി അദ്ദേഹം പറഞ്ഞു ഈ ഫയല്‍ ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലാണ്' അവിടെ അന്വേഷിച്ചാല്‍ വിശദ വിവരങ്ങള്‍ അറിയാം 
ജയില്‍ ഓഫീസര്‍ തന്ന വിവരവും സബിന്‍സ്പെക്റ്റര്‍ തന്ന സൂചനയും അനുസരിച്ച് റോസമ്മയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ രണ്ടാണ്'
മോഷണവും ഒളിച്ചോട്ടവും .
 നിയമത്തിന്റെ മുമ്പില്‍ രണ്ടും ഗുരുതരമായ കുറ്റങ്ങളാണ്'.
ജയിലില്‍ വച്ചുകണ്ട റോസമ്മയുടെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. വീട്ടു വേലയ്ക്കു വന്ന സ്ത്രീയാണ്' റോസമ്മയെന്ന്'മനസ്സ് സമ്മതിക്കുന്നില്ല. അത്രയ്ക്കു കുലീനമാണ്'റോസമ്മയുടെ മുഖവും രൂപവും . 
ഒന്നുകില്‍ ചതിയില്‍ പെട്ടതായിരിക്കാം ...
മോഷണക്കേസ്..... കെട്ടിച്ചമച്ചതായിരിക്കാം ...
ഒളിച്ചോട്ടം........... രക്ഷപ്പെടലായിരിക്കാം .....
എല്ലാം തെളിവുകളെ ആശ്രയിച്ചിരിക്കുന്നു.
മനസ്സ് വല്ലാതെ അസ്വസ്ഥമായി. അന്നം തേടി അന്യനാട്ടില്‍ വന്ന്'കെണിയില്‍ അകപ്പെട്ടുപോകുന്നവരുടെ വേദനകള്‍ മരുഭൂമിയിലെ ചുടുകാറ്റുപോലെ മനസ്സിലേക്കാഞ്ഞടിച്ചു.
ഒരു ഭാഗത്ത് നിസ്സഹായരും നിരാലംബരുമായ നാലഞ്ചു ചെറുപ്പക്കാരുടെ ജീവിതം. മറ്റൊരുഭാഗത്ത് സമസ്താപരാധങ്ങളും മൌനത്തിലൊതുക്കി കരുണ തേടുന്ന റോസമ്മയുടെ ദയനീയ മുഖം. 
 പ്രക്ഷുബ്ദമായ മനസ്സിനെ ആശ്വസിപ്പിക്കുവാനും ഭാരം കുറക്കുവാനും സുഹൃത്തുക്കളിലേക്കിറങ്ങുമ്പോള്‍ അവരുടെ നിഷ്ക്കളങ്കവും ആത്മാര്‍ത്ഥവുമായ ചോദ്യ ശരങ്ങള്‍ ...  
വെറുതെ എന്തിനാ എല്ലാ വയ്യാവേലികളും എടുത്ത് തലയില്‍ വെക്കുന്നത്...
പിന്നെ ഒരുപദേശവും ..ചെയ്യാവുന്നതു ചെയ്യുക അല്ലാത്തത് വിട്ടുകളയുക. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.
ചോദ്യവും ഉപദേശങ്ങളും മനസ്സിലേക്കെത്തിയില്ല. എവിടെയോ തട്ടിത്തടഞ്ഞ് പുറത്തേയ്ക്കു പോയി.
അടുത്തദിവസം രാവിലെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി സെക്ഷനില്‍ പോയി ഫയലെടുപ്പിച്ചു. ഫയല്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞു വിശദാംശങ്ങള്‍ തരാന്‍ എനിക്കധികാരമില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നേരില്‍ കണ്ട് അദ്ദേഹവും കോടതിയും കനിയണം . മൂന്നു ദിവസം കഴിഞ്ഞാലേ അദ്ദേഹത്തെ കാണാന്‍ കഴിയു. നിയമമന്ത്രി സ്ഥലത്തുള്ളതുകൊണ്ട് അദ്ദേഹം തിരക്കിലാണ്'.
ഇതിനിടയില്‍ ജയിലില്‍ കഴിയുന്ന മൂന്നു മലയാളികളെയും രണ്ടു ഗുജറാത്തികളെയും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായത്തോടെ സ്പോണ്‍സര്‍മാരെ വിളിച്ചു വരുത്തി അവരുടെ കുറ്റം ചെറിയ പിഴയിലൊതുക്കി അതാതു സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിചെയ്യാനുള്ള അവസരവുമൊരുക്കി.
 മനസ്സിന്റെ ഭാരം പകുതി കുറഞ്ഞതുപോലെ. 
ചുട്ടു പഴുത്തുനിന്ന മനസ്സിന്റെ ഉള്ളറകളില്‍ കുളിര്‍കാറ്റു വീശിയ പ്രതീതി.
നാലാം ദിവസം രാവിലെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിയപ്പോള്‍ അവിടെ പതിവിലും കവിഞ്ഞ തിരക്ക്. എന്റെ ദൌത്യം നീണ്ടു പോകുമോ എന്നൊരുള്‍ ഭയം . പ രിചയക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ ഒത്താശയോടെ അധികം കാത്തിരിക്കാതെ തന്നെ കൂടിക്കാഴ്ചക്കുള്ള അവസരം ലഭിച്ചു. 
ആഢംബരപൂര്‍ണ്ണമായ, വിശാലമായ ഓഫീസ് റൂമിലേയ്ക്ക് സെക്യൂരിറ്റിയുടെ അകമ്പടിയോടെ പ്രവേശിച്ചപ്പോള്‍ ആദ്യമായിട്ടു കാണുകയാണെങ്കിലും സൌഹൃദം  സ്പുരിക്കുന്ന പുഞ്ചിരിയോടെ അദ്ദേഹം സ്വീകരിച്ചു.
 ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും സംസാരത്തിലെയും പെരുമാറ്റത്തിലെയും കുലീനതയും  ആരിലും മതിപ്പുളവാക്കും വിധമായിരുന്നു.
തിരക്കിനിടയിലും ഔപചാരികമായ ആചാരമര്യാദകള്‍ കൈവിടാതെ വിശേഷങ്ങള്‍ തിരക്കിയ ആവ്യക്തിപ്രഭാവത്തിന്നു മുന്നില്‍ വിസ്മയക്കാഴ്ചകള്‍ കാണുന്ന ഒരു കുഞ്ഞിന്റെ മനസ്സോടെ ഞാനിരുന്നു.  
എന്റെ സന്ദര്‍ശനോദ്ദേശം അദ്ദേഹത്തെ ധരിപ്പിച്ചു. ഫയല്‍ നമ്പര്‍ കൈമാറി വിനയം തുളുമ്പുന്ന വാക്കുകളില്‍ എന്റെ പ്രത്യേക അപേക്ഷയും അദ്ദെഹത്തിന്നു മുമ്പില്‍ സമര്‍പ്പിച്ചു. 
എനിക്കല്‍പ്പം സമയം തരൂ..ഫയല്‍ പഠിച്ചതിനു ശേഷം വേണ്ടതു ചെയ്യാം എന്ന അദ്ദേഹത്തിന്റെ അനുഭാവപൂര്‍വമായ മറുപടിയില്‍ സംതൃപ്തനായി യാത്ര പറയുമ്പോള്‍ എന്റെ വിസിറ്റിങ്ങ് കാര്‍ഡ് അദ്ദേഹം വാങ്ങിയിട്ടു പറഞ്ഞു താമസിയാതെ വിവരം അറിയിക്കാം .
ഇരമ്പി വരുന്ന തിരമാലകള്‍ തീരത്തോടടുക്കുമ്പോള്‍ ശാന്തമായലിഞ്ഞില്ലാതാകുന്നതു പോലെ അസ്വസ്ഥതകള്‍ അലയടിച്ചിരുന്ന മനസ്സ് വളരെ ശാന്തമായി.
 റോസമ്മയെ എത്രയും വേഗം നാട്ടിലെത്തിക്കുവാന്‍ കഴിയും എന്ന തോന്നല്‍ എന്നിലുളവായി.
എത്ര ശ്രമിച്ചിട്ടും റോസമ്മയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ഊണിലും ഉറക്കത്തിലും ഒരുപാടു ചോദ്യങ്ങള്‍ എന്നെ മഥിച്ചുകൊണ്ടിരുന്നു. 
ഇത്രയും സൌന്ദര്യവും പ്രൌഢിയും കുലീനത്വവും ജ്വലിക്കുന്ന റോസമ്മയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം സത്യമായിരിക്കുമോ...അതോ കെട്ടിച്ചമച്ചതോ....? സത്യമാകാതിരിക്കട്ടെ എന്നു മനസ്സ് പ്രാര്‍ത്ഥിച്ചു. 
ഏതുസാഹചര്യത്തിലായിരിക്കും റോസമ്മ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടാകുക....
കാഴ്ചയില്‍ അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു ലക്ഷണവുമില്ലാത്ത റോസമ്മ ഹൌസ് മെയ്ഡിന്റെ വിസയില്‍ എന്തിനു വന്നു. 
പുറത്തുകാണുന്നതിനേക്കാള്‍ വിപരീതമായിരിക്കുമോ അകം ...അതുകൊണ്ടായിരിക്കുമോ ഇങ്ങിനെയൊക്കെ സംഭവിച്ചത്...? 
എന്തായാലും പബ്ലിക് പ്രോസിക്യൂട്ടറുമായുള്ള അടുത്ത കൂടികാഴ്ചയ്ക്ക് മുമ്പ് ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെന്ന് മനസ്സിലുറച്ചു.
 അധികാര മേഖലയിലുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൈ മലര്‍ത്തുന്നതല്ലല്ലോ ശരി .  
ജയില്‍ ഓഫീസറുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ സ്വകാര്യമായ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. 
സുഹൃത്തുക്കളില്‍ നിന്നും സമ്മാനമായി ലഭിച്ച ബൈബിളുകളില്‍ ഒരെണ്ണം ഞാന്‍ കയ്യില്‍ കരുതിയിരുന്നു. തീ തിന്നുന്ന ജയില്‍ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം ബൈബിള്‍ വായനയിലൂടെ ലഭിക്കുന്നെങ്കില്‍ ലഭിക്കട്ടെ .  അതിനും പ്രത്യേക അനുവാദം വാങ്ങിയിരുന്നു .
 ജയിലിലെ ചെറിയൊരു മുറിയില്‍ അറബി ഭാഷ മാത്രമറിയാവുന്ന ഒരു ലേഡി കോണ്‍സ്റ്റബിളിന്റെ സാന്നിധ്യത്തില്‍ റോസമ്മയോട് ഞാന്‍ പറഞ്ഞു നിങ്ങളെ രക്ഷപ്പെടുത്തുവാന്‍ പലവാതിലുകളും മുട്ടിക്കൊണ്ടിരിക്കുകയാണ്' . ഈ ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച് എന്താണ്'സംഭവിച്ചതെന്ന് സത്യസന്ധമായി എന്നോട് പറയണം . ദയവായി ഒന്നും മറച്ചുവെക്കരുത്. 
സത്യം തുറന്നു പറയുമ്പോഴായിരിക്കും രക്ഷപ്പെടാനുള്ള വഴി തെളിയുന്നത്. എന്താണെങ്കിലും റോസമ്മയ്ക്ക് എന്നോട് തുറന്നു പറയാം . തെറ്റുകള്‍ സ്വാഭാവികമാണ്'. നമ്മളൊക്കെ പച്ചയായ മനുഷ്യരല്ലെ. ഒരു പക്ഷേ എല്ലാം തുറന്നു പറയുമ്പോള്‍ റോസമ്മയുടെ മനസ്സിന്റെ ഭാരവും കുറയും മോചനത്തിന്നുള്ള വഴികളും തെളിഞ്ഞു വരും .
 സാരമില്ല എല്ലം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്നു കരുതി സമാധാനിക്കുക. ഒരു നീണ്ട നെടുവീര്‍പ്പോടെ റോസമ്മ എന്നെ നോക്കി. 
അണപൊട്ടിയൊഴുകിയ കണ്ണീര്‍ കവിളുകളില്‍ ചാലുകള്‍ സൃഷ്ടിച്ചു. സംഭവിച്ച ഓരോകാര്യവും വള്ളി പുള്ളി തെറ്റാതെ റോസമ്മ ഹൃദയത്തിന്റെ ഭാഷയില്‍ ദുഖത്തില്‍ ചാലിച്ച് എന്റെ മുമ്പില്‍ വിളമ്പി.
 ഇടിമിന്നലേറ്റ പോലെ ഞാന്‍ തരിച്ചിരുന്നു പോയി.
                                  ---------------------------------------------------------- 
പ്രിയമുള്ളവരെ, എന്റെ ഡയറിയിലെ അനുഭവക്കുറിപ്പുകള്‍ സത്യ സന്ധമായി നിങ്ങളുടെ മുമ്പില്‍ മലര്‍ക്കെ തുറന്നു . റോസമ്മ ചെയ്തത് വലിയൊരു തെറ്റാണ് . പറഞ്ഞത് വലിയൊരു പാഠമാണ്'. തുടര്‍ന്നെഴുതുവാന്‍ നിങ്ങളുടെ അനുവാദമുണ്ടെങ്കില്‍   മാത്രം ഞനെഴുതാം.
                                 ----------------------------------------------------------      

2010, ജൂലൈ 11, ഞായറാഴ്‌ച







മഴമൊഴികള്‍ ( കവിത......? )
മഴ ,
മന്‍മഥന്‍ തളിക്കും പനിനീരുപോല്‍
മദോന്‍മാദ ദായകം തരളിതം
മഴ ,
മാലാഖമാര്‍ പൊഴിക്കും പുഞ്ചിരി പോല്‍
മനോഹരമാനന്ദ തുന്ദിലം സുരഭിലം
മഴ ,
മാലിനീ തീരത്തെ മാന്‍പേടപോല്‍
മഞ്ജുഷമാത്മഹര്‍ഷ പുളകിതം .
മഴ ,
മധുരഭാഷിണിതന്‍ പ്രണയഗീതംപോല്‍
മധുരിതം, മയൂര നൃത്ത സുഖലോലുപം
മഴ ,
മധുവായ് പ്രണയമായ് സുഖദപര്‍വ്വമായ്
മന്ദാകിനിതന്‍ മന്ദഹാസമായ് മന്ദാരമായ്
മഴ ,
മന്ദം മന്ദമൊഴുകുമരുവിയായ് പാടുംകുരുവിയായ്
മയില്‍പേടയായ് മരാളമായ് മരീചികയായ്
മഴ ,
മാനസസരസ്സിന്‍ പുളകമായ് പൂവ്വാടിയായ്
മംഗളമന്ത്രങ്ങളായ് മലര്‍മരന്ദകത്തടാകമായ്
മഴ ,
മെല്ലെമെല്ലെത്തഴുകിക്കാമാര്‍ത്ത മൂര്‍ത്തിയായ്
മദമര്‍മ്മരമായ് പിന്നെ പ്രമഥഗജമായ് ഗര്‍ജ്ജനമായ്
മഴ ,
മദനമഹോല്‍സവമായ് മതിമറന്നതിചടുലതാളമായ്
മതിഭ്രമ മിളകിയാടും മറുതാതാണ്ന്ധവമായ്
മഴ ,
മദാലസയായ് മദജലപ്രസരമായ് പ്രളയമായ്
മണ്ണിളക്കി മനമിളക്കിത്തുള്ളൂം ഭദ്രകാളിയായ്
മഴ ,
മായാ വ്യാധിയായാധിയായ് സര്‍വ്വസംഹാരിയായ്
മഹാപ്രവാഹമായ് മരണമാരണങ്ങള്‍ പെയ്യും പെരുമഴ.
--------------------------------------------------------------------
ശക്തമായ ഒരു നിരുപണമാണ് എന്റെ പ്രതീക്ഷ .
--------------------------------------------------------------------