പേജുകള്‍‌

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഡയറിക്കുറിപ്പിലെ കണ്ണീര്‍ ചാലുകള്‍ ........പാര്‍ട്ട്‌.... 3




 എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍ .

ജെയിലില്‍ റോസമ്മയുടെ വിവരണം കേട്ട് തരിച്ചിരുന്ന എന്നില്‍ ഞാനറിയാതെ തന്നെ ധാര്‍മ്മിക രോഷം പതഞ്ഞുയരുകയായിരുന്നു .
 നിരാലംബയായി തടവറയില്‍ കിടക്കുന്ന സ്ത്രീയെന്ന സഹജീവിയുടെ കണ്ണുനീരും കഥനകഥകളും ദൈന്യതകളും വ്യഥകളും എന്നിലുളവാക്കിയ അലിവും, ആര്‍ദ്രതയും , ദീനാനുകമ്പയുമെല്ലാം രോഷത്തിനു വഴിമാറാന്‍ തുടങ്ങി .അതുവരെ സാന്ത്വനത്തിന്റെ ഇത്തിരി വെട്ടത്തില്‍ അനുകമ്പയോടെ മാത്രം നോക്കിയ ഞാന്‍ സംശയവും രോഷവും കലര്‍ന്ന അനിഷ്ട  ഭാവത്തില്‍ റോസമ്മയെ നോക്കി . 
 കണ്ണുനീര് പടര്‍ന്ന ദൈന്യതയുടെ മറവില്‍ ഒളിപ്പിച്ചുവെച്ച ക്രൂരമുഖമാണോ  ഞാന്‍ കാണുന്നത്  . 
ഇവരുടെ മനസ്സില്‍ ചെകുത്താന്‍ ഉറങ്ങുന്നുണ്ടോ .
 ഇവര്‍ക്ക് ഗൂഡമായ ലക്ഷ്യങ്ങളുണ്ടായിരിക്കുമോ.
അല്ലെങ്കില്‍ അപക്വമായ കൌമാരത്തിന്റെ നിറവില്‍ ഏതു സമയത്തും അപകടത്തിലേക്ക് വഴുതിവീഴാന്‍ സാധ്യതയുള്ള ശാരീരിക വളര്‍ച്ചയുള്ള പെണ്‍കുട്ടിയെ അങ്കം കാണാന്‍ വിളിക്കുമോ ...
എത്ര നിര്‍ബ്ബന്ധിച്ചാലും  ബെഡ്രൂമില്‍ ഒളിച്ചിരിക്കുവാന്‍ സമ്മതിക്കുമോ ...
അഥവാ ഒളിച്ചിരുന്നാല്‍ തന്നെയും ഏതെങ്കിലും തരത്തില്‍ ഒഴിഞ്ഞുമാറാമായിരുന്നില്ലേ ....
ബാബയോട് പറഞ്ഞു ആ കുട്ടിയുടെ കണ്‍വെട്ടത്തു നിന്നും മറ്റൊരു മുറിയിലേക്ക് മാറാമായിരുന്നില്ലേ...
നമ്മുടെ ബന്ധത്തില്‍ മറിയമിന് സംശയമുണ്ടെന്നു ബാബയോട് പറയാമായിരുന്നില്ലേ... 
ഇത്തരം നൂറു നൂറു ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ പതഞ്ഞുയര്‍ന്നു  .
ജയില്‍ മുറിയല്ലെ... രോഷ പ്രകടനത്തിന് പറ്റിയ വേദിയല്ലല്ലോ... 
രക്ഷപ്പെടുത്തുവാനല്ലേ വന്നിരിക്കുന്നത് ശിക്ഷിക്കാനല്ലല്ലൊ .
അവര്‍ തെറ്റ് ചെയ്തിട്ടു ണ്ടെങ്കില്‍ ഇത്രയും നാള്‍കൊണ്ട് അതിനുള്ള ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു .
 ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു. 
എങ്കിലും അറിയാതെ  ഒരു ചോദ്യം എന്നില്‍ നിന്നടര്‍ന്നു വീണു .
എന്തിനു വേണ്ടിയായിരുന്നു റോസമ്മ ആ പെണ്‍കുട്ടിയെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് ...
ഒരു കൌമാരക്കാരി കാണാന്‍ പറ്റിയ കാഴ്ചകളല്ലല്ലോ നിങ്ങള്‍ കാണിച്ചു കൊടുത്തത് .....പറയൂ ..
എന്തായിരുന്നു റോസമ്മയുടെ ഉദ്ദേശം ....

          റോസമ്മ ഒന്നും മിണ്ടാതെ തലകുനിച്ച് കണ്ണീര്‍ വാര്‍ത്തിരുന്നു. 

ജെയില്‍ ഓഫീസര്‍  അനുവദിച്ച സമയം അവസാനിക്കാറായി . അതിനു മുമ്പ് റോസമ്മ എല്ലാം തുറന്നു പറഞ്ഞില്ലെങ്കില്‍ റോസമ്മയുടെ കാര്യത്തില്‍ നിന്നും എനിക്കു പിന്‍മാറേണ്ടിവരും .
         നിരപരാധിയുടെ നിസ്സഹായ ഭാവത്തില്‍ റോസമ്മ യുടെ ചുണ്ടുകള്‍ വീണ്ടും ചലിക്കുവാന്‍ തുടങ്ങി.
മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല സാര്‍ .എനിക്കൊരു സാക്ഷി വേണമായിരുന്നു .
അതു മാത്രമായിരുന്നു എന്‍റെ മനസ്സില്‍ ..ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .
ശരി.. റോസമ്മ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു . 
പിന്നീടെന്താണ് സംഭവിച്ചത് ....ചുരുക്കിപ്പറയൂ ... 
ആ സംഭവത്തിനു ശേഷം മറിയമിന് എന്നോടു കൂടുതല്‍ സ്നേഹവും അടുപ്പവുമാണ് തോന്നിയത് . ഒഴിവു സമയങ്ങളില്‍ ആരും കാണാതെ എന്റടുത്ത് വരും. ഒരു കൂട്ടുകാരിയെ പ്പോലെ എന്നെ കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 
അപ്പോഴൊക്കെ ഞാന്‍ ധരിച്ചത് അവളോടു സത്യം തുറന്നു പറഞ്ഞതിലുള്ള സന്തോഷവും അവളെ ഒരു രക്ഷകയായി കണ്ടതിലുള്ള സ്നേഹവുമാണെന്ന്. മൊബൈല്‍ ക്യാമറയില്‍ അവള്‍ റെക്കോഡ് ചെയ്തകാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞാല്‍ സാധാരണ ആരും കിച്ചണില്‍ വരാറില്ല . ഒരു ദിവസം മറിയം കിച്ചണില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് സ്നേഹപൂര്‍വ്വം ചെവിയില്‍ പറഞ്ഞു ...
അവള്‍ക്ക് ഒരു പ്രാവശ്യം കൂടി കാണണമെന്ന്.
ഞാന്‍ ഞെട്ടിത്തെറിച്ച്   അവളുടെ പിടിവിടുവിച്ച് അവളെ വിലക്കി .കഴിയാവുന്നത്ര തടസ്സങ്ങള്‍ പറഞ്ഞു .
പക്ഷേ അപ്പോഴൊക്കെ സ്നേഹം കൊണ്ടെന്നെ വീര്‍പ്പ് മുട്ടിക്കുകയായിരുന്നു. 
പിറ്റേ ദിവസം അവള്‍ ക്ലാസ്സില്‍ നിന്നും നേരത്തെ വന്ന് മുറിയില്‍ സ്ഥാനം പിടിച്ചു .ഞാന്‍ എതിര്‍ക്കാതിരിക്കാന്‍ വേണ്ടി അവള്‍ സ്വരുക്കൂട്ടിയ പൈസയില്‍ നിന്നും കുറച്ച് ബലമായി എന്നില്‍ പിടിപ്പിച്ചു . 
അവളുടെ വാശിക്ക് മുമ്പില്‍ പിന്നെയും ഞാന്‍ കീഴടങ്ങുകയായിരുന്നു. 
അങ്ങിനെ പല തവണ ആവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ എന്‍റെ മനസ്സമാധാനവും ഉറക്കവും നഷ്ടപ്പെട്ടു തുടങ്ങി .
ബാബയും മറിയമും അവരവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നെ ഏല്‍പ്പിച്ച പാരിതോഷികങ്ങളൊക്കെയും കനല്‍ കട്ടകളായി എന്നെ പൊള്ളിക്കുവാന്‍  തുടങ്ങി. 
ഒരിക്കല്‍ മറിയമിനോടു ഞാന്‍ ശക്തിയായി എതിര്‍ത്തപ്പോള്‍ അവള്‍ എപ്പോഴും ഉപയോഗിക്കാത്ത ഒരു സ്വര്‍ണ്ണമാല എനിക്കു തന്നു കൊണ്ടു കെഞ്ചി .
 എന്‍റെ പൊട്ട ബുദ്ധികൊണ്ടു ഞാനത് വാങ്ങുകയും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു. 
പക്ഷേ ദിവസം ചെല്ലും തോറും അവള്‍ ഇത്തരം കാഴ്ചകള്‍ക്ക് അടിപ്പെടുകയായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല . മയക്കു മരുന്നിനടിമപ്പെട്ട വരെപ്പോലെ അവളുടെ വാശി കൂടിക്കൂടി വരികയായിരുന്നു. 
ഒരു ദിവസം അവള്‍ തന്ന മാലയും പൈസയും തിരികെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു .അവള്‍ സമ്മതിച്ചില്ല . ഇനി ഇത്തരം കാര്യങ്ങള്‍ക്കെന്നെ കിട്ടില്ല എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ അവളുടെ മുഖം കറുത്തിരുന്ടു. അതുവരെ കാണാത്ത രൂക്ഷ ഭാവത്തില്‍ എന്നെ നോക്കി. അജ്ഞാതമായ ഒരുന്‍മാദാവസ്ഥയിലെന്ന പോലെ  മൊബൈലില്‍ അവള്‍ പകര്‍ത്തി വെച്ചിരുന്ന ദൃശ്യങ്ങള്‍ എന്നെ കാണിച്ചു .

തലയില്‍ ഇടിത്തീ വീണതുപോലെ ഞാന്‍ നിന്നു കത്തുകയായിരുന്നു.

 മേലോട്ട് പോയ ശ്വാസം കീഴോട്ടെടുക്കുന്നതിനു മുമ്പുതന്നെ അവളെന്നെ ഭീഷണിപ്പെടുത്തി . 
അന്നനുഭവിച്ച ദുഖവും ഭയവും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാനനുഭവിച്ചിട്ടില്ല .
പിന്നെ അവളുടെ മുമ്പില്‍ വെറുമൊരു പാവയായിത്തീരുകയായിരുന്നു ഞാന്‍ .
ആരോടും പറയാനാകാത്ത ദുഃഖം മനസ്സില്‍ തീക്കുണ്ഡം പോലെ ആളിക്കത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട് . 
പല രാത്രികളിലും ഉറങ്ങാതെ മുട്ട് കുത്തിനിന്നു പ്രാര്‍ഥിച്ചിട്ടുണ്ട് . 
മൊബൈലില്‍ നിന്നും ആ ദൃശ്യങ്ങള്‍ മായ്ച്ചു കളയുവാന്‍ എത്ര കാലു പിടിച്ചു  പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല. അതവളെ ഹരം കൊള്ളിച്ചിരുന്നു .
 എന്തൊരു മാറ്റമാണ് അവളില്‍ സംഭവിച്ചത് ..
ഇത്തരം സംഭവങ്ങളൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 
ഇതില്‍ നിന്നും മോചനം കിട്ടിയില്ലെങ്കില്‍ ജീവിതം  ഇവടെത്തന്നെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന നീറുന്ന ചിന്തകളായിരുന്നു മനസ്സ് നിറയെ  .
എല്ലാം പറഞ്ഞ് ഹൃദയം തുറന്ന്  ഒന്ന് പൊട്ടിക്കരയുവാന്‍ പോലും ആരുമില്ലാത്ത അവസ്ഥ . 
മക്കള്‍ക്ക് പണമയക്കാന്‍ എക്സ്ച്ചേഞ്ചിലേക്ക് കൂട്ടുവരാറുള്ള അടുത്ത വീട്ടിലെ ആയ തമിഴത്തി ലക്ഷ്മി .
 ആദ്യ പ്രാവശ്യം എക്സേഞ്ഞ്ച്ചില്‍ വെച്ച് പരിചയപ്പെട്ട ,പിന്നീട് ഫോണില്‍ സംസാരിക്കാറുള്ള ചങ്ങനാശ്ശേരിക്കാരന്‍ . ഇവര്‍ രണ്ടു പേരുമാല്ലാതെ മറ്റാരുമായി ഒരു ബന്ധവുമില്ല . ആകെ പുറത്തുപോകുന്നത് മാസത്തിലൊരിക്കല്‍ എക്സേഞ്ഞ്ചിലേക്ക് മാത്രം .
ഒരേ വീട്ടില്‍ തന്നെ കുറേ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന  ലക്ഷ്മി നല്ലവളായിരുന്നു. അത്യാവശ്യം മലയാളവും സംസാരിക്കും . അവസരം കിട്ടിയപ്പോള്‍ ഒരു ദിവസം ഞാന്‍ ലക്ഷ്മിയ്ടെ മുപില്‍ എന്‍റെ മനസ്സിന്റെ ഭാരം ഇറക്കിവെച്ചു . മൊബൈല്‍ കഥ കേട്ടപ്പോള്‍ അവളും ഞെട്ടി .
അവളാണ് എന്നെ ഉപദേശിച്ചത് നീ ഉടനെ നാട്ടിലേക്ക് രക്ഷപ്പെടണം. ഇത് വെളിയില്‍ അറിഞ്ഞാല്‍ പിന്നെ ജീവിത കാലം മുഴുവന്‍ വെളിച്ചം കാണില്ല എന്ന് 
ഇത് കേട്ടപ്പോള്‍ എന്‍റെ ഉള്ള ശക്തിയും ചോര്‍ന്നു പോയി . പിന്നെ മനസ്സില്‍ ഒരേ ചിന്തയായിരുന്നു. എങ്ങിനെയെങ്കിലും രക്ഷപ്പെടണം.
 ലക്ഷ്മി പറഞ്ഞ വാക്കുകള്‍ പെരുമ്പറപോലെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. 
പിന്നെ അതിനുള്ള ശ്രമങ്ങളായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ അറബിയുടെ മേശപ്പുറത്തു നിന്നും പാസ്പോര്‍ട്ട് കൈക്കലാക്കിയിരുന്നു. 
ഒരു വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ എല്ലാവരും കൂടി പുറത്ത്‌ പോയ  സമയത്ത് അസുഖം നടിച്ചു വീട്ടില്‍ തന്നെ മൂടിപ്പുതച്ചു  കിടന്നു. 
എല്ലാവരും പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം അത്യാവശ്യ സാധനങ്ങളടങ്ങിയ എന്‍റെ ബേഗുമെടുത്ത് വെളിയിലിറങ്ങി . ആദ്യം കണ്ട ടാക്സിയില്‍ എക്സേഞ്ചിന് മുന്നിലെത്തി ചങ്ങനാശ്ശേരിക്കാരന് ഫോണ്‍ ചെയ്തു . അയാള്‍ കാറുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. 
അത്യാവശ്യമായി നാട്ടില്‍ പോകണം ഒരു മാസത്തെ ലീവേ ഉള്ളു എന്ന് പറഞ്ഞ് ടിക്കറ്റിനുള്ള പൈസ അയാളെ ഏല്‍പിച്ചു. 
രണ്ടു ദിവസം കഴിഞ്ഞു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് കിട്ടിയത് . എന്‍റെ തിടുക്കവും രഹസ്യവും അയാള്‍ക്കറിയില്ലല്ലോ. എന്‍റെ യാത്ര ഒരു ദിവസമെങ്കിലും നീട്ടിക്കിട്ടിയ സന്തോഷത്തിലായിരുന്നു അയാള്‍ . ഒരു രാത്രി മുഴുവന്‍ ബസ്സില്‍ യാത്ര ചെയ്തു മസ്കറ്റ് എയര്‍ പോര്‍ട്ട് കൌണ്ടറില്‍ പാസ്പോര്‍ട്ടും ടിക്കറ്റും കൊടുത്തപ്പോഴാണ്‌ അറിയുന്നത് എന്‍റെ പേരില്‍ അറബി പരാതി കൊടുത്തിട്ടുണ്ടെന്ന്. ഉടനെ രണ്ടു പോലീസുകാര്‍ വന്നെന്നെ കൂട്ടിക്കൊണ്ടു പോയി . 
എന്റെ പകുതി ജീവനും അവിടെ തീര്‍ന്നിരുന്നു സാര്‍ .
രണ്ടു മാസം മസ്കറ്റ് ജെയിലില്‍ കിടന്നു . കേസ് സലാലയിലായിരുന്നതിനാല്‍ ഇവിടേയ്ക്ക് മാറ്റി .ഇവിടെയും ഇപ്പോള്‍ രണ്ടു മാസത്തോളമായി .
പോലീസുകാര്‍ റോസമ്മയില്‍ നിന്നും എന്തെങ്കിലും പിടിച്ചെടുത്തോ .....
അവരെന്റെ ബാഗും ദേഹമാസകലവും  പരിശോധിച്ചു. മറിയം തന്ന മാലയല്ലാതെ വിലപിടിപ്പുള്ളതൊന്നും എന്‍റെ കയ്യിലില്ലായിരുന്നു.
മാലയെക്കുറിച്ച് അവരൊന്നും ചോദിച്ചില്ലേ .....എനിക്കു തന്നതാണെന്ന് ഞാന്‍ പറഞ്ഞു . അവരത്  വിശ്വസിച്ചില്ല 
മാലയും ബാബ തന്ന ഒരുവാച്ചും എന്‍റെ ബാഗും അവരുടെ കയ്യിലാണ് .
റോസമ്മയെ അവര്‍ ഉപദ്രവിച്ചോ .......( വിങ്ങിപ്പൊട്ടുന്നു.)... മസ്കറ്റില്‍ വെച്ച് ആദ്യത്തെ  ഒരാഴ്ച  . പിന്നെ ഇല്ല. 
 എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍...... ചങ്ക് പൊട്ടിയുള്ള ആ ചോദ്യം ഹൃദയത്തില്‍ തുളഞ്ഞു കയറി  
റോസമ്മ വിഷമിക്കേണ്ട . എല്ലാം ശരിയാകും . മനസ്സുരുകി പ്രാര്‍ഥിച്ചോളു ...  ഞാന്‍ ശ്രമിക്കാം .
റോസമ്മ ജോലിചെയ്തിരുന്ന വീട്ടിലെ അഡ്രസ്സും , അറബിയുടെ ഫോണ്‍ നമ്പരും വാങ്ങി ഞാന്‍ യാത്ര പറഞ്ഞപ്പോള്‍  ആ ചോദ്യം വീണ്ടും മനസ്സില്‍ അലയടിച്ചു .
 എനിക്കെന്‍റെ മക്കളെ കാണാന്‍ പറ്റുമോ സാര്‍ ...
അടുത്ത ദിവസം വൈകീട്ട് നാലുമണി യോടെ അറബിക്ക് ഫോണ്‍ ചെയ്തു ഒരു കൂടിക്കാഴ്ച തരപ്പെടുത്തി . 
അറബിയുടെ വീടിന്റെ സ്വീകരണ മുറിയിലിരുന്ന് ഖാവയും ,കജൂറും, ഹല്‍വയും ഒക്കെ ആസ്വദിച്ചു കഴിക്കുമ്പോഴും, വിഷയം അവതരിപ്പിക്കുമ്പോള്‍  എന്ത് പ്രതികരണമാണുണ്ടാവുക എന്നൊരു വ്യാകുലത  മനസ്സിനെ ഭരിച്ചിരുന്നു .
സാവകാശം സ്നേഹത്തിലും വിനയത്തിലും കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യം ചെറിയ  എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരുടെയും മനസ്സലിയുകയായിരുന്നു. നേരിയ പ്രതീക്ഷയോടെ അവിടെ നിന്നും യാത്ര പറഞ്ഞു.  
കൃത്യം നാലാം ദിവസം പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നെ കോടതിയിലേക്ക് വിളിപ്പിച്ചു . കോടതിയില്‍ റോസമ്മയും, സ്പോണ്‍സറും ഹാജരായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ സന്‍മനസ്സു കൊണ്ട് "ഖാളി" ( ജഡ്ജ് ) എന്നെയും സ്പോണ്‍സറെയും ചേംബറിലേക്ക് വിളിപ്പിച്ചു .
ഇനിയും എന്തൊക്കെ പുലിവാലുകളാണാവോ സംഭവിക്കുവാന്‍ പോകുന്നത് ..
ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു ജഡ്ജി യുടെ ചേംബറിലേയ്ക്ക് പോകുന്നത്..
സ്വന്തം  കാര്യത്തിന് ഇന്നുവരെ പോലീസ് സ്റ്റേഷനോ കോടതിയോ കയറിയിട്ടില്ല.
സ്പോണ്‍സറുടെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ ആകെ ഒരു ശങ്ക....അദ്ദേഹം കാലു മാറുമോ ...
പൊള്ളുന്ന  വല്ല അനുഭവങ്ങളും ഉണ്ടാകുമോ ....
ഇതുവരെ കേസ്ഡയറിയിലില്ലാത്തത് വല്ലതും പുറത്ത് വരുമോ ....?
റോസമ്മയ്ക്ക് രക്ഷപ്പെടാന്‍ സൌകര്യമൊരുക്കിയത് നിങ്ങളാണോ എന്ന് ജഡ്ജ് ചോദിക്കുമോ ...
ആ പെണ്‍കുട്ടിയുടെ മൊബൈല്‍ ഇവിടെ എത്തിയിട്ടുണ്ടാകുമോ...
സ്ഥാനത്തിന്റെ  പിന്‍ബലമുണ്ടെങ്കിലും ഉള്ളില്‍ ഒരു വിറയല്‍ ....
നമ്മുടെ നാടല്ലല്ലോ ...
രണ്ടും കല്‍പ്പിച്ച് അകത്തു കടന്നു . ജഡ്ജിയെ വണങ്ങി .
ആദരപൂര്‍വ്വം ഇരിക്കാന്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്‌ .
അപ്പോഴും ഉള്ളിലെ വിറയല്‍ വിട്ടുമാറിയിരുന്നില്ല ...
ജഡ്ജ് പബ്ലിക് പ്രോസിക്യുട്ടറോട് എന്തോ സ്വകാര്യം പറഞ്ഞതിനു ശേഷം 
എന്നോടു ചോദിച്ചു ..എന്താണ് പറയുവാനുള്ളത്...... 
 എനിക്കു വഴങ്ങുന്ന വിനയത്തില്‍ ഞാന്‍  അപേക്ഷിച്ചു. 
പറക്കമുറ്റാത്ത രണ്ടു കുട്ടികളുണ്ട് . വളരെ പാവങ്ങളാണ് . നാട്ടിലേക്ക് കയറ്റിവിടാനുള്ള ദയവുണ്ടാകണം .
സ്പോണ്‍ സാറോട് ചോദിച്ചു ..എന്തുവേണം ....
സ്പോണ്‍സര്‍ എതിര്‍പ്പ്  പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല തൊണ്ടിയായി കണ്ടെടുത്തതും റോസമ്മയ്ക്ക്  തന്നെ തിരിച്ചുകൊടുക്കുവാനുള്ള സന്മനസ്സും കാണിച്ചു. 
ഹാവു....വിറയല്‍ പോയി ...
നട്ടുച്ചയ്ക്ക് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച ആശാസം .
ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചപ്പോഴുള്ള സന്തോഷം 
കല്യാണപ്പിറ്റെന്നു മണവാട്ടിയുമായി ബൈക്കില്‍ മഴ നനയുന്നതിന്‍റെ സുഖം .   
അടുത്ത ദിവസം തന്നെ റോസമ്മയെ ജെയിലില്‍ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി കയറ്റി വിടുവാനുള്ള  ഉത്തരവായി .
മഴപെയ്തു തോര്‍ന്ന പോലെ മനസ്സ് ശാന്തമായി . എന്തായാലും ദൈവം റോസമ്മയെ കൈവിട്ടില്ല . 
ആ രഹസ്യം പുറത്തറിഞ്ഞിരുന്നുവെങ്കില്‍..
എന്താകുമായിരുന്നു റോസമ്മയുടെ ജീവിതം .  
ശേഷമുള്ള രംഗങ്ങള്‍ ഞാന്‍ വിശദീകരിക്കുന്നില്ല . റോസമ്മ സന്തോഷത്തോടെ നാട്ടില്‍ പോയി .
ഇപ്പോഴും ഒരു സംശയം എന്നില്‍ അവശേഷിക്കുന്നു ...എന്തിനായിരുന്നു ആ പെണ്‍കുട്ടിയെ .............      ശുഭം 
               -------------------------------------------------------
 സുഹൃത്തുക്കളെ , ഇതില്‍ വലിയൊരു ഗുണ പാഠമുണ്ടെന്നു  തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി.
               -------------------------------------------------------     
   
                          

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഡയറിക്കുറിപ്പിലെ കണ്ണീര്‍ ചാലുകള്‍ ..........പാര്‍ട്ട് -2



ജയിലില്‍ റോസമ്മ ഹൃദയം തുറന്നപ്പോള്‍ ..........
മുഖത്ത് നോക്കിയും ഇടയ്ക്ക് തറയില്‍ നോക്കിയും നീണ്ട നെടുവീര്‍പ്പുകളുടെ അകമ്പടിയോടെ വിദൂരതയില്‍ നോക്കിയും റോസമ്മ സംഭവിച്ച കാര്യങ്ങള്‍ ഒന്നൊന്നായി പറയുകയായിരുന്നു.
 പുല്‍നാമ്പില്‍ നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ പോലെ ഇടയ്ക്കിടെ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍തുള്ളികള്‍ മാറോടടുക്കിപ്പിടിച്ച ബൈബിളിന്റെ  ചട്ടയില്‍ വീണ്' ചിതറിത്തെറിച്ചുകൊണ്ടിരുന്നു. 
എല്ലാം എന്‍റെ ദുര്‍വ്വിധിയാണു സാര്‍ ...
എന്റെ  തൊലി വെളുപ്പാണ്'എനിക്കു ശാപമായത്.    
പതിനഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയതാണ്'എന്‍റെ ദുരിതം .
ദുരിതങ്ങളില്‍ നിന്നും കരകയറുവാനും മക്കളെ വളര്‍ത്തുവാനുമായിരുന്നു  പലരുടെയും കയ്യും കാലും പിടിച്ച് കുവൈറ്റില്‍ പോയത്. ചെന്നു വീണത് തിളച്ചുമറിയുന്ന വറചട്ടിയിലായിരുന്നു. ഒരു കൊല്ലത്തെ നരകയാതനകള്‍ക്കു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി. ഇനി ഗള്‍ഫിലേക്കില്ലെന്ന് തീരുമാനിച്ച് നാട്ടില്‍ തന്നെ എന്തെങ്കിലും ജോലിയന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്'
സലാലയില്‍ ഒരു വേക്കന്‍സിയുണ്ടെന്നു പറഞ്ഞ് ഒരാളെന്നെ സമീപിച്ചത്.
 ആദ്യം നിരസിച്ചെങ്കിലും നല്ല വീട്ടുകാരാണ്' അധികം ജോലിയില്ല എന്നൊക്കെപ്പറഞ്ഞപ്പോള്‍ മക്കളുടെ ഭാവിയോര്‍ത്ത് വീണ്ടും ഒരു ഭാഗ്യ പരീക്ഷണത്തിനു തയാറാവുകയായിരുന്നു. 
അങ്ങിനെയാണ്' സലാലയിലെത്തിയത്.
ആദ്യത്തെ രണ്ടുമാസങ്ങള്‍ കടന്നു പോയത് വളരെ സന്തോഷത്തിലും സമാധാനത്തിലുമായിരുന്നു. ഞാന്‍ കരുതി എന്റെ  പ്രാത്ഥന കര്‍ത്താവു കേട്ടു. ജീവിതം ദുരിതങ്ങളില്‍ നിന്നും കരകയറി പച്ചപിടിക്കുവാന്‍ പോവുകയാണെന്ന്'. നല്ല വീട്ടുകാര്‍ . നല്ല സ്നേഹമുള്ള കുട്ടികള്‍ . വീട്ടമ്മ സ്കൂള്‍ ടീച്ചര്‍ . കുടുംബനാഥന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ . എല്ലാവരും നല്ല പെരുമാറ്റം .ശാസനയില്ല, ശകാരങ്ങളില്ല, തികഞ്ഞ സ്വാതന്ത്ര്യം . ഭക്ഷണമൊക്കെ നമ്മുടെ ആവശ്യത്തിന്' ഉണ്ടാക്കിക്കഴിക്കാം . ആഴ്ചയില്‍ ഒരിക്കല്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യാം . പക്ഷെ ആകെ ഒരു നിബന്ധനയുണ്ടായിരുന്നത് വീടു വിട്ട് പുറത്തുപോകരുതെന്നു മാത്രം . 
വീട്ടുകാര്‍ ജോലിക്കും കുട്ടികള്‍ സ്കൂളിലേക്കും പോകുമ്പോള്‍ രണ്ടുവയസ്സുള്ള ഇളയ കുട്ടിയെ പരിചരിച്ചും വീട്ടു വേലകള്‍ ചെയ്തും വളരെ സന്തോഷത്തിലുള്ള ജീവിതമായിരുന്നു.
ജോലിക്കു കയറി ഒരുമാസത്തിനു മുമ്പുതന്നെ ടീച്ചറായ വീട്ടമ്മ കുട്ടികള്‍ക്കയച്ചുകൊടുക്കു... ഇതു നിന്‍റെ  ശമ്പളമല്ല എന്നു പറഞ്ഞ് ഒരു സംഖ്യ എന്റെ  കയ്യില്‍ വെച്ചു തന്നപ്പോള്‍ ഞാന്‍ അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുപോയി. എന്‍റെ തലയില്‍ കൈവെച്ച് അവരെന്നെ ആശ്വസിപ്പിച്ചു. മക്കള്‍ക്ക് പൈസ അയച്ചുകൊടുത്ത അന്ന് കരഞ്ഞുകൊണ്ടാണ്' ഞാന്‍ പ്രാര്‍ത്ഥിച്ചത്.
 എന്‍റെ പൊള്ളുന്ന ജീവിതത്തില്‍ തണല്‍ വിരിച്ചു തന്ന കര്‍ത്താവിനോട് കണ്ണു നീരോടെയാണ്' ഞാന്‍ നന്ദി പറഞ്ഞത്.
പേരിന്നു മാത്രം ഭര്‍ത്താവായി വന്ന് കുറേ കഷ്ടതകളും , രണ്ടുമക്കളെയും തന്നിട്ട് നിര്‍ദ്ദയം ഉപേക്ഷിച്ചുപോയ മനുഷ്യനില്‍ നിന്നും പലവിധ പരീക്ഷണങ്ങളില്‍ നിന്നും എനിക്കും മക്കള്‍ക്കും ആശ്വാസവും അഭയവും തന്നു. വീണ്ടും എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു.
ബൈബിളി ന്‍റെ  ചട്ടയില്‍ വീണ്ടും കണ്ണീര്‍ തുള്ളികള്‍.
തുടര്‍ന്ന് അണക്കെട്ടു പൊട്ടുന്നതുപോലെ ഒറ്റക്കരച്ചിലായിരുന്നു.
ശാന്തമായി മഴപെയ്തുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടാവുന്ന ഇടിയും മിന്നലും പോലെ ....
സാര്‍ ..ഞാന്‍ ആ വീട്ടില്‍ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല ..അതിനെനിക്കു കഴിയില്ല....ഞാന്‍ ഒളിച്ചോടിയതല്ല പേടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതാണു സാര്‍ ....
ഇത്തരം നിരവധി രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി  വന്നിട്ടുള്ള വനിതാ കോണ്‍സ്റ്റബിള്‍ ഒന്നും മനസ്സിലാകാതെ എന്‍റെ മുഖത്തേക്ക് നോക്കി. സഹോദരിമാരും അവരുടെ പെണ്‍മക്കളും ഒക്കെയുള്ള ഒരു കുടുംബത്തിന്‍റെ  നാഥന്‍ എന്ന നിലയില്‍ എന്‍റെ ഹൃദയത്തിലും മിന്നലേറ്റപോലെ ......ഒന്നാശ്വസിപ്പിക്കുവാന്‍ പോലുമാകാതെ ഞാനിരുന്നു. സാരമില്ല ....കരയണ്ട ...റോസമ്മ പറഞ്ഞോളൂ...
എന്‍റെ മക്കളാണെ സത്യം സാര്‍ ...ഞാന്‍ മന:പ്പൂര്‍വ്വം ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കു പറ്റിപ്പോയി . അതു വലിയൊരബദ്ധമായിരുന്നു. വളരെ സന്തോഷത്തില്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്' തങ്കം പോലെ മനസ്സുള്ള അറബിയും ഭാര്യയും എന്നെ കരുതിയിരുന്നത്. ആയിടയ്ക്കാണ്'വിദേശത്തെങ്ങോ ചികില്‍സയ്ക്കു പോയിരുന്ന എന്‍റെ അറബിയുടെ അപ്പന്‍ (ബാബ) അവിടെയെത്തുന്നത്.
 എല്ലാവരും സന്തോഷത്തോടെ, ഉല്‍സവത്തിമിര്‍പ്പില്‍ ചിലവഴിച്ച ആ നിമിഷങ്ങളില്‍ അദ്ദേഹം മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും സമ്മാനങ്ങള്‍ പങ്കുവെച്ചകൂട്ടത്തില്‍ എനിക്കും തന്നു നല്ല മണമുള്ള ഒരു കുപ്പി അത്തര്‍ . ഞാന്‍ അതുവാങ്ങി സന്തോഷത്തോടെ ബാബയെ വണങ്ങിയപ്പോള്‍ അപകടം മണക്കാന്‍ എനിക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ  സ്നേഹപ്രകടനങ്ങളായിരുന്നു മനസ്സു നിറയെ.
 വീടിനോട് ചേര്‍ന്ന ഫാം ഹൌസില്‍ തനിച്ചു താമസിച്ചിരുന്ന അദ്ദേഹത്തോട് എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. നാലും അഞ്ചും ഭാര്യമാരെ സംരക്ഷിക്കുന്ന അറബികളുടെയിടയില്‍ ഭാര്യ മരിച്ചതിനു ശേഷം വിവാഹം കഴിക്കാതെ  ഏകനായി എല്ലാവരേയും സ്നേഹിച്ചു ജീവിക്കുന്ന ബാബയെപ്പറ്റി മരുമകളായ ടീച്ചറും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമകളായ മറിയമും എന്നോട് ബഹുമാനപൂര്‍വ്വം പറഞ്ഞിരുന്നു. അവരുടെ വാക്കുകളില്‍ ബാബയെന്നാല്‍ ദൈവതുല്യനായിരുന്നു. ആ ബഹുമാനം തന്നെ ഞാനും എന്‍റെ മനസ്സില്‍ സൂക്ഷിച്ചു. ഒരുദിവസം അപ്രതീക്ഷിതമായി ബാബ വീട്ടില്‍ കടന്നു വന്നു. കുഞ്ഞിനെക്കുളിപ്പിച്ച് ഭക്ഷണം കൊടുത്തുറക്കി വീട്ടുജോലികളെല്ലാം തീര്‍ത്ത് കുളിച്ചുവസ്ത്രം മാറി ബാബതന്ന അത്തര്‍ ആദ്യമായി ഉപയോഗിച്ച് എന്തെന്നില്ലാത്ത ഒരാത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ്" ബാബയുടെ വരവ്. 
വീട്ടിലെ വിശേഷങ്ങളും മക്കളുടെ ക്ഷേമങ്ങളും ചോദിച്ച ബാബയോട് മറ്റൊന്നും ചിന്തിക്കാതെ ഹൃദ്യമായാണ്' ഞാന്‍ മറുപടി പറഞ്ഞത്. എന്‍റെ സംസാരത്തിന്' ബാബതന്ന അത്തറിനേക്കാള്‍ മണമുണ്ടെന്നു പറഞ്ഞ് അപ്രതീക്ഷിതമായി അദ്ദേഹം എന്നെ വാരിപ്പുണര്‍ന്നു.
കുതറിമാറാന്‍  മനസ്സ് ആഗ്രഹിച്ചെങ്കിലും ശരീരം പെട്ടെന്ന് തളര്‍ന്നതുപോലെ, ഞാനറിയാതെ തന്നെ എന്തോ ഒരു മാസ്മരികത ശക്തി എന്നെ വലയം ചെയ്തപോലെ . ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുവാനോ ഒന്ന് ശബ്ദിക്കുവാനോ കഴിയാതെ അദ്ദേഹത്തിന്റെ   ഇംഗിതങ്ങള്‍ക്ക് വഴങ്ങിപ്പോയി . അന്ന്  സംഭവിച്ച ആ തെറ്റിന്‍റെ  കുറ്റബോധം എന്നിലുണ്ടായി. ഇനി ഒരിക്കലും  അങ്ങിനെ സംഭവിക്കരുതെന്ന് മനസ്സിലുറച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ  സമീപനത്തെ എതിര്‍ക്കുവാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയില്‍ പിന്നെ അതൊരു പതിവായി മാറുകയായിരുന്നു. ഞാനറിയാതെ തന്നെ എന്നില്‍ ഒരുള്‍ഭയം വളരുവാന്‍ തുടങ്ങി. നാളെ ഇതു പുറത്തറിഞ്ഞാല്‍ കുറ്റക്കാരിയകുന്നതും വേശ്യയെന്ന മുദ്ര കുത്തി പോലീസിലേല്‍പ്പിക്കുന്നതും മനസ്സിലോര്‍ത്ത് നീറിപ്പുകയുന്ന തിനിടയ്ക്ക് എപ്പൊഴോ ഞാനുമായി കൂടുതല്‍ അടുപ്പമുള്ള മൂത്തകുട്ടി മറിയമിനോട് പറഞ്ഞു. 
നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ബാബ ഇവിടെ വരാറുണ്ട് . എന്നോട് സ്നേഹമുണ്ടെങ്കിലും മോശമായി പെരുമാറുന്നു. നീ എന്നെ രക്ഷിക്കണം എന്ന്.
എന്‍റെ വര്‍ത്തമാനം കേട്ട് അന്തം വിട്ടിരുന്ന കുട്ടി അതു വിശ്വസിച്ചില്ല. പതിനാലു വയസ്സേ ഉള്ളുവെങ്കിലും നല്ല ശാരീരിക വളര്‍ച്ചയും കാര്യവിവരവുമുള്ളകുട്ടി എന്നെ ഉപദേശിച്ചു.
 നീ ഈ വിവരം ആരോടും പറയണ്ട. ബാബയെപ്പറ്റിപ്പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാനും വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ എന്റെ  ഭയം കൂടിക്കൂടി വന്നു. അവസാനം ഞാന്‍ മാത്രം കുറ്റക്കാരിയായി നാടുകടത്തപ്പെടുമോയെന്ന ചിന്ത മനാസ്സിനെ വേട്ടയാടാന്‍ തുടങ്ങി . ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ആ പതിനാലുകാരിയോട് ഞാന്‍ പറഞ്ഞുപോയി നിനക്ക് വിശ്വാസ മാകുന്നില്ലെങ്കില്‍ ഒരു ദിവസം നീ നേരത്തെ വീട്ടില്‍ വന്നാല്‍ കാണാം അങ്കം എന്ന് . മറ്റൊന്നും മനസ്സില്‍ കരുതിയല്ല ഞാന്‍ പറഞ്ഞത് . വെറുതെ അവള്‍ക്കൊരു വിശ്വാസം വരുവാനും എന്‍റെ സ്വയരക്ഷക്കുമായിരുന്നു. ഞാനത് മറക്കുകയും ചെയ്തു. 
ഒരു ദിവസം അപ്രതീക്ഷിതമായി ക്ലാസ് കട്ടു ചെയ്ത് അവള്‍ നേരത്തെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി . ഭയവും പരിഭ്രമവും മൂലം എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ കുഴങ്ങി . സാരമില്ല ബാബ വരുമ്പോള്‍ അവളെ കണ്ടാല്‍ തിരിച്ചു പോകും എന്ന ആശ്വാസത്തില്‍ വിഷമങ്ങള്‍ മറച്ചുവെച്ചു . വന്നപാടെ സ്കൂള്‍ യൂണിഫോം മാറ്റി വീട്ടുവേഷത്തില്‍ പ്രത്യേകിച്ച് ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെ ബാബ വന്നിരുന്നോ എന്ന് തിരക്കി . ഇല്ല എന്ന മറുപടി കേട്ട് അവള്‍ എന്റെ  മുറിയില്‍ കയറി സുരക്ഷിതമായി ഒളിച്ചിരുന്നു. ഞാന്‍ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവള്‍ പറഞ്ഞു നീ പറഞ്ഞത് സത്യമാണോ എന്നെനിക്കറിയണം . വേറെ ആരും ഇതറിയില്ല . ഞാനും നീയും മാത്രം .
 മറ്റൊരു പോംവഴിയുമില്ലാതെ അവളുടെ  നിര്‍ബ്ബന്ധത്തിനും വഴങ്ങേണ്ടി വന്നു. അവള്‍ക്ക് എല്ലാം കാണാം .അവളെ പെട്ടെന്ന് കാണാന്‍ പറ്റാത്ത വിധത്തിലായിരുന്നു അവളിരുന്നത് .
 എന്റെ നെഞ്ചില്‍ തീയായിരുന്നു. 
പതിവ് പോലെ ബാബ വന്നു. വേട്ടക്കാരന്റെ  മുമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇരയെപ്പോലെ ഞാന്‍ നടത്തിയ എതിര്‍പ്പുകളും പരിശ്രമങ്ങളും വിലപ്പോയില്ല .  എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ ബാബ പിന്‍മാറും എന്ന എന്റെ  പ്രതീക്ഷ അസ്ഥാനത്തായിരുന്നു. എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തനാക്കിയ ബാബയുടെ മുമ്പില്‍ എനിക്ക് അധികനേരം പിടിച്ചു നില്‍ക്കാനായില്ല . പൂര്‍വാധികം കരുത്തോടെയും വാശിയോടെയും ബാബ എന്നെ കീഴ്പ്പെടുത്തുകയായിരുന്നു. ജനിച്ച പടി നിന്നു കൊണ്ട് എന്നെ വിവസ്ത്രയാക്കി  ബാബ എന്നില്‍ നടത്തിയ ചേഷ്ടകളും വൈകൃതങ്ങളും എല്ലാം ആ പെണ്‍കുട്ടി അവളുടെ മൊബൈലില്‍ പകര്‍ത്തുന്നത് ഞാനറിഞ്ഞിരുന്നില്ല സാര്‍ .....
കണ്ണുകളില്‍ നിന്നും ധാരധാരയായോഴുകിയ കണ്ണുനീര്‍ ഷാളിന്റെ തലപ്പു കൊണ്ട് തുടച്ച് റോസമ്മ നെടുവിര്‍പ്പിട്ടു . 
പിന്നീടെന്താണ്  സംഭവിച്ചത് ...ഞാന്‍ ചോദിച്ചു . 
അവള്‍ കണ്ട കാഴ്ച്ചകളൊക്കെയും എന്‍റെ തലയില്‍ വീണ ഇടിത്തീയായിരുന്നു സാര്‍.
അവള്‍ മറ്റൊരു പെണ്ണായി മാറുകയായിരുന്നു...........  
അവിടെ മറ്റൊരു ദുരന്തം ജനിക്കുകയായിരുന്നു..........
            ------------------------------------------------------------------
പ്രിയമുളവരെ , അടുത്ത ഭാഗത്തോടുകൂടി റോസമ്മ യുടെ ഡയറി ക്കുറിപ്പുകള്‍ അവസാനിക്കുന്നു. വായനയുടെ മുഷിപ്പ് ഒഴിവാക്കുവാനാണ് മൂന്നു ഭാഗമാക്കി പോസ്റ്റ്‌ ചെയ്യുന്നത് . സഹകരിച്ചതിന്  ഹൃദയ പൂര്‍വ്വം നന്ദി.
             ------------------------------------------------------------------